തിരുവനന്തപുരം: സംസ്ഥാനത്തു നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതലയോഗത്തിലെ പ്രധാന നിര്‍ദേശങ്ങൾ
► കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അഥോറിറ്റിയും ജലവിഭവ വകുപ്പും അടിയന്തര നടപടിയെടുക്കണം. തദ്ദേശ സ്ഥാപനങ്ങളുമായി ഇക്കാര്യത്തില്‍ ഏകോപനം ഉണ്ടാകണം.
► തദ്ദേശ സ്ഥാപനങ്ങളിലെല്ലാം ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനം സ്ഥാപിക്കണം. താപനില, മഴ, ആര്‍ദ്രത, ജലനിരപ്പ് തുടങ്ങിയ വിവരങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ശേഖരിക്കാനും പ്രാദേശികമായി പ്രദര്‍ശിപ്പിക്കാനും കാലാവസ്ഥ സാക്ഷരത സൃഷ്ടിക്കാനുമാകണം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ഇതിനായി പണം അനുവദിക്കും.
► മഴ മാപിനി സ്ഥാപിക്കാനായി ദുരന്ത നിവാരണ അഥോറിറ്റി ഈ മണ്‍സൂണിന് മുന്‍പേ നടപടി പൂര്‍ത്തീകരിക്കണം. ഫ ണ്ട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി കണ്ടെത്തണം. ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് സംവിധാനമായ കവചം സംവിധാനത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണം. സൈറണ്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ബാറ്ററികള്‍, മറ്റ് സാങ്കേതിക കാര്യങ്ങള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. സ്കൂളുകളിലെ കാലാവസ്ഥാ മാപിനികളുടെ പ്രവര്‍ത്തനം അടുത്ത തലത്തിലേക്ക് ഉയര്‍ത്തണം. ദുരന്ത സാധ്യത കൂടിയ ഇടങ്ങളില്‍ ഓട്ടോമാറ്റിക് മാപിനികള്‍ കൂടി സ്ഥാപിക്കണം.
► തെരഞ്ഞെടുത്ത ആശുപത്രികളില്‍ നൂതന സൗകര്യത്തോടു കൂടിയ സ്ഥിരം ഹീറ്റ് ആന്‍ഡ് ബേണ്‍ ക്ലിനിക്ക് സ്ഥാപിക്കണം.
► അങ്കണവാടികളെ താപ പ്രതിരോധ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹീറ്റ് റെസിലിയന്റ് കെട്ടിടങ്ങളാക്കി മാറ്റണം. കൂള്‍ റൂഫ്, വെന്റിലേഷന് തുടങ്ങിയവ ഉറപ്പ് വരുത്തിയാകും ഇത് ചെയ്യുക. ആവശ്യമായ സ്കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കും.
► ആരോഗ്യ കേന്ദ്രങ്ങളെ ഹീറ്റ് റെസിലിയന്റ് കെട്ടിടങ്ങളാക്കി മാറ്റാന്‍ നടപടി സ്വീകരിക്കണം. വരും വര്‍ഷങ്ങളിലും ചൂട് വര്‍ധിക്കുമെന്ന പ്രവചനം ഗൗരവമായി കണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കണം. സംസ്ഥാന ദുരന്ത പ്രതിരോധ നിധിയില്‍ (എസ്ഡിഎംഎഫ്) നിന്ന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കും.
► വൈദ്യുതി വിതരണം മുടങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കാന്‍ കെഎസ്ഇബി ശ്രമിക്കണം. എസി ഉപയോഗം ഇനിയും വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ആസൂത്രണം നടത്തണം.
► ചൂട് അധികമായതിനാല്‍ ഇഴജന്തുക്കള്‍ തണുപ്പുള്ള പ്രദേശം തേടി പോകുന്ന സമയമാണിത്. വീടും പരിസര പ്രദേശങ്ങളും പാമ്പുകള്‍ കയറാതിരിക്കാന്‍ ജാഗ്രത പാലിക്കണം. പാമ്പുകടി ഏറ്റാല്‍ സമയോചിതമായ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കണം. കൂടുതല്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ആന്റിവെനം ലഭ്യമാക്കണം.
► പാമ്പുകടിയേറ്റാലുള്ള പ്രഥമ ശുശ്രൂഷ സംബന്ധിച്ച അവബോധം ജനങ്ങള്‍ക്ക് ലഭ്യമാക്കണം. സ്നേക്ക് റെസ്ക്യൂവേഴ്സിന്റെ സേവനം വനം വകുപ്പ് ഉറപ്പുവരുത്തണം.
► വേനല്‍കാലത്ത് അമീബിക് മസ്തിഷ്ക്കജ്വരം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുക, മുഖം കഴുകുക, കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കുക തുടങ്ങിയവ ഒഴിവാക്കണം. ജലസംഭരണികള്‍ വൃത്തിയാക്കണം, മാലിന്യം ഒഴുകുന്നത് തടയണം.
► അത്യാവശ്യ ഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.